ഇത് അബുവിന്റെ കഥയാണ്. മുഴുവൻ പേര് ആഭിലാഷ് എന്നാണെങ്കിലും നാട്ടിലെ മുഴുവൻ ആളുകൾക്കും അവൻ അബു ആണ്. അബുവിന്റെ ജോലി തോമാച്ചൻ ചേട്ടന്റെ പ്രിൻസ് ബേക്കറിയിലെ ബോർമ്മയിലും. കഠിനാധ്വാനിയായ അബു ഉള്ളതുകൊണ്ട് തോമാച്ചൻ ചേട്ടന് ബോർമ്മയിലേക്ക് തിരിഞ്ഞു നോക്കണ്ട. എല്ലാം അബു സ്വന്തം പോലെ ചെയ്തോളും.
നാട് എണീക്കുന്നതിന് മുൻപേ അബു ബോർമ്മയിൽ ജോലിക്ക് കയറും ജീവിതം മുഴുവനും ആ ബോർമ്മയിലാണ് ആ ചൂട് അവനെ ഒത്തിരി വേദനിപ്പിച്ചിരുന്നെങ്കിലും മുഴുവൻ സമയത്തും അവൻ ആ ജോലി ആസ്വദിച്ചാണ് ചെയ്തിരുന്നത്. വളരെ കണിശക്കാരനും ചൂടനുമായിരുന്ന തോമാച്ചൻ ചേട്ടനും അവനെ വല്യ കാര്യമായിരുന്നു. അവന്റെ ജോലിയെക്കുറിച്ച് ഒരിക്കലും ഒരു കംപ്ലയിന്റ് ഇല്ലാത്തതിനാൽ പുള്ളിക്ക് അവനെ ഇഷ്ടമായിരുന്നു. പക്ഷേ അത് അദ്ദേഹം പുറത്ത് കാണിക്കില്ലായിരുന്നു കാരണം അവൻ അത് മുതലെടുത്താലോ എന്ന ചിന്തകാരണം അവനോടും രൂക്ഷമായേ അയാൾ പെരുമാറുകയുള്ളൂ. ജോലി കഴിഞ്ഞ് സിറ്റിയിൽ കറങ്ങി വായനശാലയിൽ പോയി കൂട്ടുകാരെ കണ്ടു മടങ്ങിയാൽ അവൻ സന്തോഷവാനായി. പിന്നെ പിറ്റേന്ന് ജോലിക്ക് കേറുന്നതാണ് അവന്റെ ചിന്ത.
അങ്ങിനിരിക്കെ ഒരു ദിവസം അവന്റെ വോട്ടർ ഐഡി കാർഡ് ശരിയാക്കാൻ അക്ഷയ കേന്ദ്രത്തിൽ പോകേണ്ടി വന്നു. അവിടെനിന്നും നടക്കാഞ്ഞതിനാൽ അക്ഷയയിലെ ചേച്ചി അബുവിനെ കളക്ടറേറ്റിൽ അതിന്റെ മാത്രമുള്ള ഡിപ്പാർട്മെന്റിലേക്ക് വിട്ടു. അന്നാണ് അബു സർക്കാർ ജോലിയുടെ സുഖം കണ്ടത്. ഓഫീസ് മുഴുവനായും എയർ കണ്ടീഷൻ ചെയ്തത്. അവൻ വേണ്ടപ്പെട്ട രേഖകളുമായി പോയതിനാൽ കാര്യം പെട്ടന്ന് നടത്തി മടങ്ങി. തിരിച്ചു വരുന്ന വഴി ബസിൽ പണ്ട് കൂടെ പഠിച്ച രാജേന്ദ്രനെ കണ്ടു. രാജേന്ദ്രൻ സർക്കാർ ജോലിക്ക് വേണ്ടി PSC പഠനം മാത്രമായി നിൽക്കുകയായിരുന്നു. അവനെ കണ്ടതും അബു വാചാലനായി അവൻ അന്ന് പോയ ഓഫീസിൽ ഒരു പ്യൂൺ ജോലി കിട്ടിയാൽ എന്ത് സുഖമായിരുന്നു എന്നവൻ പറഞ്ഞു, എന്ത് തണുപ്പാ അവിടെ നിൽക്കാൻ എന്തു പണി ആയാലും കുഴപ്പമില്ല ഒരെണ്ണം കിട്ടിയാൽ മതിയായിരുന്നു അവൻ ആഗ്രഹിച്ചു. രാജേന്ദ്രൻ സർക്കാർ ജോലിയുടെ ഗുണങ്ങൾ പറഞ്ഞു തുടങ്ങി ബാങ്ക് ലോൺ, ആനുകൂല്യങ്ങൾ എല്ലാം കേട്ടപ്പോൾ അബു ഒരു സ്വപ്നലോകത്തായി എങ്ങനെയെങ്കിലും ഒരു സർക്കാർ ജോലി വാങ്ങണമെന്ന് അബു തീരുമാനിച്ചു. രാജേന്ദ്രനോട് അതിനുള്ള വഴി തിരക്കി ഉടനെ തന്നെ രാജേന്ദ്രൻ അവർ പഠിക്കുന്ന വൈകിട്ടത്തെ PSC ക്ലാസ്സിലേക്ക് അബുവിനെ സ്വാഗതം ചെയ്തു.
അത് അബുവിന്റെ ജീവിതം മാറ്റിമറിച്ചു. ദിവസവും ബോർമ്മയിൽ നിന്നിറങ്ങി PSC പഠിക്കുന്നതിന് അബു സമയം കണ്ടെത്തി. കാലംകടന്നുപോയി ഇപ്പോൾ ആറു മാസമായി അബു പഠിക്കുന്നു ബോർമയിൽ ഇപ്പോൾ പാട്ടിന് പകരം ചോദ്യങ്ങളും ഉത്തരങ്ങളും കെട്ട് തോമാച്ചൻ ചേട്ടൻ പലവട്ടം കളിയാക്കി എങ്കിലും അബു വീട്ടിൽ പഠനം തകൃതിയായി തുടർന്നുപോന്നു. അബു ഇപ്പോൾ ചോദ്യങ്ങൾക്കൊക്കെ ആദ്യം മറുപടി കൊടുക്കുന്ന പഠിതാക്കളിൽ ഒരാളായതി മാറി. പരീക്ഷ സെന്ററിൽ നടത്തുന്ന ആഴ്ചയിലെ പരീക്ഷകളിൽ എന്നും ഒന്നാമതായി അബു മാറി. ഈ മാറ്റം എല്ലാവരെയും അത്ഭുതപ്പെടുത്തി.
അങ്ങിനിരിക്കെ ലാസ്റ്റ് ഗ്രേഡ് പരീക്ഷ തിയതി വന്നു. ഏറ്റവും കൂടുതൽ വേക്കൻസി മലപ്പുറം ജില്ലയിൽ ആയിരുന്നതിലാൽ അവർ ഒരുമിച്ച് പഠിക്കുന്നവർ എല്ലാവരും മലപ്പുറമാണ് സെന്റർ വെച്ചിരിക്കുന്നത്. എല്ലാവരും ഒരുമിച്ചു ട്രെയിൻ ബുക്ക് ചെയ്തു ഒരു ദിവസം മുൻപേ പോയി യാത്രയിലും റൂമിലും എല്ലാം പഠനം മാത്രം. അങ്ങിനെ അവർ പരീക്ഷ പൂർത്തിയാക്കി തിരിച്ചു റൂമിൽ വന്നു. നാളെ രാവിലെയാണ് തിരിച്ചു പോകാനുള്ള ടിക്കറ്റ് അതുകൊണ്ട് രാത്രി അടിച്ചുപൊളിക്കാൻ കുപ്പിയുമായി അവർ റൂമിൽ എത്തി. എല്ലാവരും കുളിച്ചു റെഡി ആയി റൂമിൽ എത്തി അപ്പോൾ മുരുകൻ പറഞ്ഞു "നമുക്ക് കൂടുന്ന സമയത്ത് ആ ചോദ്യവും ഉത്തരവും നോക്കിയിരുന്നേൽ എത്ര മാർക്ക് കിട്ടുമെന്ന് അറിയാമായിരുന്നു. എന്നാൽ അത് നോക്കാമെന്ന് വികാസും പറഞ്ഞു, കൂടെ ഓരോ പെഗ്ഗും അകത്താക്കി ഒന്ന് രണ്ടായി രണ്ട് മൂന്നായി മദ്യപാനം തുടർന്നു. എല്ലാവരും അവർ കറുപ്പിച്ച ഉത്തരങ്ങൾ ഓർത്തു പറഞ്ഞു. മനോജ് ഒരു പേപ്പറിൽ എല്ലാവരുടേയും മാർക്ക് കുറിച്ചു. അബുവിന്റെ മാർക്ക് കണ്ട് എല്ലാവരും ഞെട്ടി തരിച്ചു. 100 ൽ 93 അങ്ങിനെ വന്നാൽ മെയിൻ ലിസ്റ്റിൽ ഉണ്ടാവും ഉടനെ ജോലിക്കാരനുമാകും. എല്ലാവരും അബുവിനെ പ്രോത്സാഹിപ്പിച്ചു. അബുവിന് ഒത്തിരി സന്തോഷമായി.
അപ്പോൾ അബുവിന്റെ മൊബൈൽ ബെല്ലടിച്ചു. തോമാച്ചേട്ടൻ ആണ് ഒരു ദിവസം മാറി നിന്നപ്പോൾ തന്നെ ബേക്കറിയിൽ എല്ലാം താളംതെറ്റി എപ്പോൾ വരുമെന്നറിയാനാണ് വിളിക്കുന്നത്. ഫോൺ എടുത്തതെ അബുവിന്റെ സ്വഭാവം മാറി കൂടെ ഒരു കട്ട ഡയലോഗും "എടാ തോമാച്ചാ തന്നോട് കുറേയായി രണ്ട് വർത്താനം പറയാണോന്ന് കരുതിയിട്ട്. ഇനി തന്റെ അടിമപ്പണിക്ക് അബുവിനെ കിട്ടില്ല. പട്ടിണി കിടന്ന് ചത്താലും കുഴപ്പമില്ല ഇനി അങ്ങോട്ടില്ല. താൻ വേറെ ആളെ നോക്കിക്കോ. ഇനി അബുവിനെ തനിക്ക് കിട്ടില്ല" ".
തോമസ് ചേട്ടൻ പുതിയ ബംഗാളിയെ പണിക്ക് എടുത്തു, കാരണം അബു നാട്ടിൽ എത്തിയിട്ടും ബേക്കറിയിൽ വരുന്നില്ല. കഷ്ടപ്പാട് ആണെങ്കിലും അബു പിടിച്ചുനിന്നു അങ്ങിനെ അവസാനം മലപ്പുറം പോയി എഴുതിയ പരീക്ഷയുടെ റിസൾട്ട് വന്നു. അബു ഒഴിച്ച് ബാക്കി 3 പേരും പാസ്സായി. അബു അന്ന് മദ്യത്തിന്റ കിറുക്കിൽ പറഞ്ഞ ഉത്തരങ്ങളും പരീക്ഷക്ക് എഴുതിയതും വേറെ വേറെ ആയിരുന്നു. അബു തീവ്ര ദുഖത്തിലായി ഇനി എന്താ വഴി ഒന്നുമില്ല ഇത് നമുക്ക് പറഞ്ഞ പണിയല്ല എന്ന തിരിച്ചറിവിൽ തോമസ് ചേട്ടന്റെ കാലിൽ വീണു. ചേട്ടനും അവനില്ലാത്തതിനാൽ വിഷമിച്ചു നിൽക്കുകയായിരുന്നു ഇനി എങ്ങും പോകില്ല എന്ന ഉറപ്പുവാങ്ങി ക്ഷമിച്ചു ജോലിക്ക് തിരികെ എടുത്തു. സർക്കാർ ഓഫീസിൽ ഏസിയിൽ തുടർച്ചയായി ഇരിക്കുന്നതിനേക്കാൾ നല്ലത് ഈ ചൂടാണെന്നു മനസ്സിനെ അബു തന്നെ പറഞ്ഞു വിശ്വപ്പിച്ചു. ഇന്നലെ കണ്ടപ്പോളും അവൻ അതുതന്നെ പറഞ്ഞുകൊണ്ട് ജോലിയിൽ മുഴുകി അടുത്ത ബണ്ണിന്റെ ട്രേ ബോർമ്മയിൽ കയറ്റി തിരക്കിലേക്ക് ഊളിയിട്ടു.
കൊള്ളാം
ReplyDelete