ഒരു കവിതാ ഭക്തയെന്നെ ആ ഗ്രൂപ്പിൽ ചേർത്തു
ഫേസ്ബുക്ക് കവികൾ നിറഞ്ഞ തീരം
ചേർന്നപ്പോ അവിടെയൊരു മത്സരം നടക്കുന്നു
ഞാനോ അടുക്കളപ്പണി തൊഴിലായ് പഠിച്ചവൻ
ഈ ഞാനും എഴുതിയൊരു കുഞ്ഞ് കവിത
ഉടനെ ഗ്രൂപ്പിലെ എഴുത്തച്ഛൻ എത്തി
പറഞ്ഞതോ
"ആംഗലേയം കുത്തിനിറച്ചത്"
പിന്നീട് വന്നതോ ഗ്രൂപ്പിന്റെ ഉള്ളൂർ
അദ്ദേഹം പറഞ്ഞു
"സന്ധിയും വരിയും അക്ഷരവും തെറ്റി"
പിന്നെ വന്നതോ ഗ്രൂപ്പിന്റെ കുമാരനാശാൻ ഉടനടി മൊഴിഞ്ഞു
"വാക്കിന്റെ അകലം കുറഞ്ഞുപോയി"
പിന്നെയെത്തി ഗ്രൂപ്പിന്റെ വള്ളത്തോൾ
തൽക്ഷണം പറഞ്ഞു
" വിഷയം പാടെ മറന്ന രചന"
എല്ലാം കേട്ട ഞാൻ
പേനയും പേപ്പറും ഉപേക്ഷിച്ച്
അടുക്കളയിലേക്ക് ഓടി
അവിടെയെന്റെ രുചിക്കൂട്ടുകൾ
വിഭവങ്ങളായി ഒരുങ്ങിയിരുന്നു.