അടുപ്പുകൾ പോലെ ഞങ്ങൾ അടുത്തിരുന്നു.
ഞങ്ങൾക്കിടയിലാരോ വിറകുകൾ
കൊണ്ടൊരകലം തീർത്തു.
മറ്റാരോ ആ വിറകിനു തീയിട്ടു
പിന്നേം ഞങ്ങൾ അടുത്തു.
അടുത്തതായി അടുപ്പം കൂടി
ഇതല്ലേ ജീവിതം.
ആൽത്തറയിൽ ഇരിക്കുവാൻ ആളില്ലാതായി.
ഓരോരുത്തരും മൊബൈലിൽ ഒരു ലോകം
പടുത്തിട്ട് ആ കൂട്ടിലായ്.
അവസാനം ആൽമരം ഒരു വഴികണ്ടെത്തി,
ആളെകൂട്ടുവാനായൊരു ഗൂഗിൾ ആപ്പ്,
"ആൽത്തറ ബുക്ക് ചെയ്യൂ
ശുദ്ധവായു ശ്വസിക്കൂ".
സ്കൂൾ ഉദ്‌ഘാടനത്തിനു വന്ന
പണ്ഡിറ്റ് ഗോപിമാഷ്
മലയാളി, മലയാളഭാഷ
ഒഴിവാക്കുന്നതിനെ വിമർശിച്ചു.
അക്കമിട്ടുപറഞ്ഞു ശ്വാസിച്ചു
കേട്ടവർ കോരിത്തരിച്ചു.
കൈയടികൾ കൊടുമ്പിരിക്കൊണ്ടു.
യാത്രയാക്കിയപ്പോ മകനെക്കുറിച്ചു
തിരക്കി,
അവനെ സി ബി എസ് ഈ യിൽ
വലിയ തുക കൊടുത്താണ് ചേർത്തതെന്നു
അഭിമാനത്തോടെ പറഞ്ഞിട്ട്
ഗോപിമാഷ് കാറിൽ പറന്നു.